Tuesday, February 2, 2010

സ്വപ്നമേ നീ ഉറങ്ങുക

"ഇനിയുമെത്ര സമയം കഴിയണം
ഇനനുദിക്കുവാന്‍ സത്യം ജയിക്കുവാന്‍ "

അകലെയാകാശ താരാപഥത്തിലെന്‍  
വ്യഥിതസ്വപ്നമേ നീയുറങ്ങിക്കൊള്‍ക    
ഉദയമായെന്നു കാഹളശബ്ദമൊ-
ന്നരികിലെത്തിയുണര്‍ത്തുന്നതു  വരെ
ഇലവ്പൂക്കുന്ന കാലമായെന്നോതി
ചലിതമാരുതന്‍ ചെവിയില്‍മൂളും വരെ
ഹരിതനിശ്വാസമേകി പുഴകള്‍തന്‍
കളകളാരവം കുളിരുണര്‍ത്തും  വരെ
ഉണരുവാനിനി നാഴികയേറെയെന്‍
തരളസ്വപ്നമേ നീയുറങ്ങിക്കൊള്‍ക

പ്രണയമന്നൊരു ചെറുമഴത്തുള്ളിയായ്
ഒടുവിലൊരു പ്രളയമായുയിരില്‍ നിറഞ്ഞനാള്‍
പകലുകാണാത്ത പുസ്തകതാളില-
ന്നൊരു മയില്‍‌പീലിപോല്‍ നീ വിടര്‍ന്നതും
തരളചിത്തത്തിലുന്മാദമേകി  നീ
കവിത മൂളി ചിരിച്ചുല്ലസിച്ചതും
ഒടുവിലൊരുദിനം സാമൂഹ്യനീതിതന്‍
കഠിനസത്യത്തില്‍ നീ വീണെരിഞ്ഞതും
എനിക്കോര്‍മയുണ്ട് ....

അരുത് സ്വപ്നമേ .. കൂരിരുള്‍ വീണോരെന്‍
ഇരവുകള്‍മാത്രമേകാനശക്ത  ഞാന്‍
കരളു നീറുന്നുവെങ്കിലും നിന്നെയീ
ഹൃദയശുക്തികചെപ്പിലൊളിച്ചു ഞാന്‍
അകലെയാകാശതാരാപഥത്തിലെ
അഴലുകാണാത്ത  വഴിയിലെറിഞ്ഞു ഞാന്‍


നീയുറങ്ങിക്കൊള്‍ക കാലന്തരത്തിലെന്‍
ഹൃദയവാടം തുറക്കുന്നതു വരെ
ഉദയമായെന്നു കാഹളശബ്ദമൊ-
ന്നരികിലെത്തിയുണര്‍ത്തുന്നതു  വരെ




"obliged  to Oru Deshathinte Katha for first two lines"
 

Tuesday, January 26, 2010

ഹേ പഥികാ....

ഹേ പഥികാ....
എന്റെ സ്വപ്നങ്ങളുടെ മരുഭൂവിലൂടെ
എന്തിന്നു നീ ഒരു മൊഴി മന്ത്രവും ചൊല്ലി
കടന്നു പോയി?
എന്തിനു നീ വിണ്ട മണല്‍പരപ്പില്‍
കാല്‍പ്പാടുകള്‍ അവശേഷിപ്പിച്ചു..
എന്തിന്നു നീ മോഹങ്ങളുടെ മേഖങ്ങളെ
മാടിവിളിച്ചു?.....
എന്നിട്ടും ഒരിട നില്‍ക്കാതെ കടന്നു പോയി?
 നഷ്ടപ്പെട്ട കിനാവുകളുടെ കട്ട പിടിച്ച ചാരമുഖവുമായി
ആ മേഖങ്ങള്‍ ഇന്നും
എന്റെ സ്വപ്നങ്ങളുടെ മരുഭൂവിനു മുകളില്‍
പെയ്യാതെ നില്‍ക്കുന്നു...
പുല്കൊടിതുമ്പിലെ   കണ്ണുനീര്‍ പോലും 
ആവിയായി തിളച്ചുയരുന്നു

ഹേ പഥികാ...
എന്റെ സ്വപ്നങ്ങളുടെ മരുഭൂവിലൂടെ
ഒരിക്കല്‍ കൂടി നീ തിരിച്ചു നടക്കുക
ഈ മേഖങ്ങളുടെ കരള്‍ അലിയിക്കുക
കണ്ണ്നീരായി മഴ പോഴിയിക്കുക ....

Thursday, January 14, 2010

നിനക്കായ്‌ ..(for a dear friend)

അണഞ്ഞു പോയ ഓരോ പകലുകള്‍ക്കും
നീ സമ്മാനിച്ച പൂക്കളുടെ നിറമായിരുന്നു
നിന്റെ പടച്ചലനങ്ങളുടെ   താളമായിരുന്നു
നിന്ടെ മിഴികളുടെ പ്രകാശമായിരുന്നു
പക്ഷെ ...
ഒരു ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണരുന്നത് പോലെ...
ഒരു കണ്ണുനീര്‍ത്തുള്ളി അടര്‍ന്നു വീഴുന്നത് പോലെ ...
ആ പകലുകള്‍ പൊലിഞ്ഞു  പോയി..
സന്ധ്യകളുടെ ഇടാനാഴികളില്‍..
സ്വപ്നങ്ങള്ക്ക് ഞാന്‍ തനിയെ കൂട്ടിരുന്നു
ഇരുട്ടാകുന്നത് വരെ.....
**********************
സ്വന്തം നിഴലിനെ പോലും ഭയപ്പെട്ട കാലങ്ങളില്‍
ആള്‍ക്കൂടത്തില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു
മറ്റുള്ളവര്‍ക്ക് ഞാന്‍ അദ്രിശ്യയായിരുന്നു
എങ്കിലും..
ഏതോ മുജ്ജന്മ ബന്ധത്തിന്റെ നിലാവെളിച്ചത്തില്‍
നീ മാത്രം എന്നെ കണ്ടു..
എന്റെ കൂടെ നടന്നു
എന്റെ പാതകള്‍ക്ക് നീ വഴിയംബലമായി..
എന്റെ അവ്യക്ത സ്വപ്നങ്ങള്‍ക്ക്
 നീ രൂപങ്ങള്‍ നല്‍കി
ഒന്നുമല്ലതായിരിക്കുമ്പോഴും നീ
എന്ടെ എല്ലാമായി
.................
കാലത്തിന്ടെ ഒപ്പം നടന്ന ഖടികാര സൂചികള്‍
എപ്പോഴോ വഴി മാറി നടന്നപ്പോള്‍
നമുക്ക് മുന്നിലും രണ്ടു പാതകള്‍..

ഒരുപിടി തോവാളപ്പൂക്കള്‍ മാത്രം
എന്ടെ ഹൃദയത്തില്‍ അവശേഷിപ്പിച്ചു
നീ ഒറ്റയ്ക്ക് നടന്നു പോയി..


പ്രിയപ്പെട്ടവളെ..
ഞാന്‍ ഇന്നും 
ഈ വഴിക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുന്നു...
എനിക്ക് കൂട്ടായി ഒരു മുരളീഗാനം മാത്രം
നെമുക്ക് പ്രിയപ്പെട്ട ഗാനം..

""..തോരാതെ പെയ്യുന്ന വര്‍ഷമാകുന്നു നീ .."

Tuesday, January 12, 2010

എന്നിലെ കവിതയ്ക്കൊരു ഹൃദയാരതി

രാവും കനിവുമായ് വരികയെന്‍ കവിതേ നിന്‍
കാല്‍ ചിലമ്പോളികള്‍ക്കായ് കാതോര്‍ത്തിരിക്കുന്നു ഞാന്‍

നീയെന്‍ ദുഃഖങ്ങള്‍ തന്‍ ഭാവം.. ഖനീഭൂതം
നീയെന്‍ സുഖങ്ങള്‍ തന്‍ രൂപം...തേജോമയം
എന്‍ ജീവനില്‍ പെയ്ത തോരാ മഴമേഘം
അറിവിന്റെ ആഗ്നേയ ജ്യോതി പ്രഭാമയം..

എത്രയോ കാലം ഇരുട്ടിന്റെ ജാലക
പാളികള്‍ വീണ്ടും ഇരുട്ടില്‍ തുറന്നു ഞാന്‍
കണ്ണുകള്‍ക്കുള്ളില്‍ കെടാതൊരു നാളമായ്
എന്ന് നീ വന്നെന്നിലോന്നയലിഞ്ഞുവോ
അന്നുതോട്ടിന്നു വരേയ്ക്കും ഞാന്‍ ആനന്ദ-
മെന്തെന്നരിവൂ ചിദാനന്ദ ചിന്മയം...

നെദിപ്പൂ ഞാനെന്റെ ആത്മപ്രഹര്ഷങ്ങള്‍
ഹൃതുടിതാളങ്ങള്‍ രുധിരപ്രഭാതങ്ങള്‍
ജീവിത പ്രാത:മധ്യാഹ്നങ്ങള്‍ സന്ധ്യകള്‍
എരിയും ആത്മാവും ഈ നോവിന്‍ മധുരവും.........